സ്വൈരം
എനിക്കിത്തിരി സ്വൈരം തരുമോ?
പൊതുവെ കേൾകാറുള്ള ഈ ആവശ്യം ചിലപ്പോൾ ആക്രോശമായും മറ്റുചിലപ്പോൾ അപേക്ഷയായും അതുമല്ലെങ്കിൽ യാചനയായും അവതരിപ്പിക്കപ്പെടാറുണ്ട്.
ആവശ്യം ഉന്നയിക്കുന്നത് ഉച്ചസ്ഥായിയിലോ മന്ത്രസ്ഥായിയിലോ ആയിക്കൊള്ളട്ടെ 'സ്വൈരം' അനുവദിച്ചു കിട്ടേണ്ട അവകാശമോ, ഔദാര്യമോ ആണെന്ന മുൻവിധി ഇവിടെയുണ്ട്.
സ്വൈരം ഈശ്വരനിൽ അധിഷ്ഠിതമാണ്. ഈശ്വരനാകട്ടെ സർവ്വാന്തര്യാമി ആകയാൽ സ്വൈരം അകത്തു തേടേണ്ടതാണ്. ഈശ്വരൻറെ സ്വരൂപമായ സ്വൈരം പുറത്തു നിന്നും പ്രതീക്ഷിച്ചു കൂടല്ലോ.
ഒരനുഭവം പങ്കുവെച്ചത് വായിക്കൂ..
~~~~~~~~
"സ്വാമീ ഞാൻ പലപ്പോഴും എനിക്കിത്തിരി സ്വൈരം തരൂ എന്ന് ബഹളം വെക്കാറുണ്ടായിരുന്നു. അത് പ്രയോജനം ചെയ്യുന്നില്ലെന്നത് ബോധ്യപ്പെട്ട ഒരു നാൾ അത്തരം ബഹളത്തെ ഞാൻ വിശകലനം ചെയ്തുനോക്കി. ചില വസ്തുതകൾ എനിക്ക് ബോധ്യപ്പെട്ടു.
- ബഹളം വെക്കുമ്പോൾ ഉള്ള സ്വൈരം കൂടി നഷ്ടമാവുന്നുണ്ട്.
- മറ്റുള്ളവരിൽ അത് വാശിയുണർത്തുന്നുണ്ട്.(അവർ മനഃപൂർവം കൂടുതൽ സ്വൈരക്കേട് സമ്മാനിക്കാൻ എന്തെങ്കിലും ചെയ്യുന്നു.)
- ശുഭാപ്തിവിശ്വാസം കൂടുതൽ താറുമാറാവുന്നു.
ഭഗവത്ഗീത അഞ്ചാം അദ്ധ്യായത്തിലെ 29ാം ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ ഈശ്വരൻ ഹൃന്നിവാസിയും സുഹൃത്തുമാണെന്ന വസ്തുത വിസ്തരിച്ചത് സ്വൈരാന്വേഷണത്തിൽ ഏറെ ഉപകാരമായി.
വലിയൊരു ആത്മനിഷ്ഠ സാധിച്ചതായൊന്നും ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ ഇപ്പോൾ പരിസരങ്ങളും വ്യക്തികളും എന്നെ തളർത്താറില്ല. എപ്പോൾ വേണമെങ്കിലും അകത്തേക്ക് തിരിയാമെന്ന സൗകര്യം അനുഭവപ്പെടുന്നു.
കാമനകളേയും, കർമ്മവാസനകളേയും, സമ്മർദ്ദങ്ങളേയും അതിക്രമിക്കൽ അത്ര എളുപ്പമല്ല എന്നറിയാം. ഒളിച്ചോട്ടമല്ല രക്ഷാമാർഗം എന്നും ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് ലൗകീക ഉത്തരവാദിത്വങ്ങളേയും, ബന്ധങ്ങളേയും ഭാരമായി ഗണിക്കാതിരിക്കാൻ കഴിയുന്നു. പരിമിതികൾ കണ്ടെത്തി പരാതിപ്പെടാൻ തോന്നുമ്പോൾ പകരം അന്തർയാമി ഭഗവാനെ ചിന്തിച്ചാരാധിക്കാൻ ഞാൻ നിശ്ചയിക്കാറുണ്ട്. 'ഈ ഉത്സാഹത്തിൽ പരാജയമെന്നൊന്നില്ല' എന്നതെപ്പോഴും ഓർമ്മിക്കണമെന്ന് പറഞ്ഞു തന്നതോർക്കാറുണ്ട്...'
~~~~~~~
പ്രായോഗികമായി പരീക്ഷിച്ച് പങ്കുവെച്ച ബോധ്യം മറ്റുള്ളവർക്ക് പ്രയോജനകരമായിരിക്കും എന്നു കരുതിയാണ് കുറിച്ചത്. ഏവർക്കും ആത്മാധിഷ്ഠിത ആവേശം നുകരാൻ ജഗദീശ്വരാനുഗ്രഹമുണ്ടാവട്ടെ.
[ Also read a nice quotation-
people will hate you, rate you, shake you. and break you. But how strong you stand, is what makes you .....]
ശുഭാശംസകളോടെ....
പ്രേമാദരവോടെ
സ്വാമി അദ്ധ്യാത്മാനന്ദ