നമുക്കു സ്വപ്നങ്ങൾ കാണാം
വിചാരിച്ചതു പോലെ കാര്യങ്ങൾ സംഭവിക്കുമ്പോൾ സന്തോഷം തോന്നുന്നത് സ്വാഭാവികം. വ്യക്തമായ വിചാരങ്ങൾ പുലർത്തുന്നവർക്ക് പ്രസ്തുത സന്തോഷാവസരങ്ങൾ ലഭ്യമാവുമത്രേ. സന്തോഷപ്രദ വിചാരധാര നിലനിർത്താൻ നമുക്കു സാധിക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.
ശിഥില വിചാരങ്ങളാണ് പുലർത്തുന്നതെങ്കിൽ കൃതാർത്ഥത പ്രതീക്ഷിച്ചുകൂടാ. വ്യഷ്ടി-സമഷ്ടി നന്മയിലധിഷ്ടിതമല്ലാത്ത ആഗ്രഹ-വിചാരങ്ങൾ ശൈഥില്യ സ്വഭാവമുള്ളതാകാതെ വയ്യ. കാരണം അത്തരം സങ്കല്പങ്ങൾ ഉള്ളിൽ ഉണരുന്നതോടെ നമ്മിലെ ധർമ്മബോധം അതിനെ ചോദ്യം ചെയ്യാൻ ആരംഭിക്കും. അത് സങ്കല്പശൈഥില്യത്തിനു കാരണമാകുന്നു.
ശുഭകാമനകളും വിചാരങ്ങളും ഉണർത്താനും പുലർത്താനും പ്രാർഥനാന്വിത ഭാവം അനിവാര്യമാണ്. വ്യക്തി-കുടുംബ-സമാജ-രാഷ്ട്ര വികാസത്തിനും, ഐശ്വര്യത്തിനും, ശാന്തിക്കും സന്തോഷത്തിനും പ്രാർത്ഥിക്കാൻ പ്രഭാത പ്രദോഷ വേളകളിൽ ശ്രദ്ധിക്കുന്നത് നന്ന്.
പ്രാർത്ഥനക്കു ശേഷം ഉദിച്ചു വരുന്ന കാമനകളേയും വിചാരങ്ങളേയും പരിഗണിക്കാം. അവയെ വിരോധിക്കുന്ന മറ്റൊരു ചിന്ത വ്യക്തിത്വത്തിൻറെ ആഴങ്ങളിൽ നിന്നും ഉയർന്നു വരുന്നില്ലെങ്കിൽ ധൈര്യമായി മുന്നേറാം.
കുടുംബാംഗങ്ങളുടെ കാര്യത്തിൽ തുറന്ന ചർച്ചകൾ കൊണ്ട് കുടുംബാധിഷ്ഠിതമായ ശോഭന താത്പര്യങ്ങൾ കണ്ടെത്തി നിശ്ചയിക്കാവുന്നതാണ്. നിശ്ചയിക്കപ്പെട്ട ശുഭസങ്കല്പങ്ങൾ ഏവരും ഏറ്റുവാങ്ങി പോഷിപ്പിക്കാൻ ഉത്സാഹിക്കണം. തുടർന്ന് തദനുസൃത ആസൂത്രണവും പ്രവർത്തിയും ഉണ്ടായാൽ ഫലപ്രാപ്തി ഉറപ്പാക്കാൻ കഴിയും.
മഹാത്മാക്കൾ സ്വപ്നം കാണാൻ പറയുമ്പോൾ; ശോഭനവും, ദൂരക്കാഴ്ച്ചയിലധിഷ്ഠിതവും, ദൃഢവും, പ്രായോഗികവുമായ സങ്കല്പങ്ങൾ പുലർത്താനാണാഹ്വാനം ചെയ്യുന്നതെന്ന് നാം മനസ്സിലാക്കണം.
നമുക്കു സ്വപ്നങ്ങൾ കാണാം. അവ നേടിയെടുത്ത് കൃതാർത്ഥരാകാം...
ശുഭാശംസകളോടെ...
പ്രേമാദരവോടെ
സ്വാമി അദ്ധ്യാത്മാനന്ദ